Wednesday 27 February 2008

സ്നേഹക്ഷതം

പലകുറിതുടുത്തും തളിഞ്ഞും
കുങ്കുമംതൂവി വീണ്ടുമിരുണ്ടും
നാളധികം കഴിഞ്ഞുപോയെങ്കിലും
തെന്നിമാറുന്നെന്‍ ദ്രുതമിടിപ്പുകളിന്നും
നിന്‍ നിഴലെങാന്‍ എന്‍വഴിയില്
‍വീണുപോയാല്‍.എന്നിട്ടും...
ഒറ്റക്കലയുന്ന പകല്‍വഴിയിലല്ലെങ്കിലും
കനത്ത നിദ്രയുടെ നാട്ടുവഴിലെന്നും
നിന്നെ കാതിരിക്കാറുണ്ടുഞാന്‍
ലോകമുണരും വരെ.
നിന്‍ നിഴലോളം നിറവില്ലീ
നിലാവിനെന്നാലും അതിന്‍
തണുപ്പില്‍ ഞാന്‍ നിന്റെ
മിഴികളില്‍ മുങ്ങി
നിവരുന്നസുഖമറിയുന്നു.
മഞ്ഞകയറിയ ഓര്‍മ്മതാളിലെവിടെയൊ
മങ്ങിയ മഷിയില്‍ വെറുമൊരു
പേരാണു നിനക്കുഞാനെങ്കിലും
നിന്റെ സ്മൃതിയുടെ ഒരോപിടച്ചിലിലും
ഞാന്‍ മൃതിയോളം ചെന്നു തിരിച്ചു പോരുന്നു....







എനിക്കു പ്രണയം വഴങ്ങില്ലെന്ന,പ്രണയിക്കാതെ പ്രണയമെഴുതാന്‍ കഴിയില്ലെന്ന വെല്ലുവിളിക്കു,ഒരു പ്രണയകവിതയെഴുതുക എന്ന ആശയം തന്ന നന്ദിതയുടെയും ചുള്ളിക്കാടിന്റേയും കവിതകള്‍ക്കു..........വരികളിലും ആശയത്തിലും അവരുദെ സ്വാധീനം വേണ്ടുവോളം ഉണ്ടെന്ന ഏറ്റുപറച്ചിലും ഒപ്പം..

Thursday 27 September 2007

പെന്‍സില്‍

നീ അതിര്‍ വരച്ച ചുമരിനുള്ളില്‍
ചായം തൂവി ഞാനാദ്യം
പണിത വീട്ടില്‍,
സൂക്ഷിച്ചു വച്ചിട്ടുണ്ടു
മൂന്നുവിരലുകൊണ്ടിറുക്കിപിടിച്ച്
അച്ഛനാദ്യം പഠിപ്പിച്ച
കറുത്ത വാക്കുകള്‍,
കൂര്‍ത്തമുനകൊണ്ടു കീറിയ
വെളുപ്പില്‍ ‍നിന്നടര്‍ന്നു
വീണ നിണപൊട്ടുകള്‍,
മായ്ച്ചും വെട്ടിയും
ഞാന്‍ കൂട്ടിപഠിച്ച
ജീവന്റെ കണക്കുകള്‍,
ചെത്തിതീര്‍ന്ന പുറമ്മോടിക്കുള്ളില്‍
നീ കാണിച്ചുതന്ന കറുത്ത
ഹൃദയങ്ങളുടെ ഓര്‍മ്മകള്‍.



ആ വീടിനു ചുറ്റും
നീ നട്ട പൂകള്‍ക്കു നടുവില്‍
ഇന്നുമുണ്ടൊരു സ്മാരകം,
നീ കൊഴിചിട്ട
സ്വപ്നങ്ങളുടെ നേര്‍ത്ത
മരച്ചീളുകള്‍ക്കായി,
നിനക്കു നല്‍കാന്‍ കഴിയാത
പോയ വര്‍ണ്ണങ്ങള്‍ക്കായി,
ഞാന്‍ മായ്ച്ചുതിരുത്തിയ
നിന്റെ മൊഴികള്‍ക്കായി,
തേഞ്ഞു തീര്‍ന്ന
നിനക്കു തന്നെയായി.

Thursday 13 September 2007

കഥക്കൊടുവില്‍

കഥയുടെ തുടക്കത്തില്‍ എപ്പോഴും രാജകുമാരന്‍ രാജകുമാരിയെ രാക്ഷസനില്‍ നിന്നു രക്ഷിച്ചു കൊണ്ടിരുന്നു.വളരെ കാലം സുഖമായി ജീവിക്കാം എന്ന ഉറപ്പോടെ എന്നും അവര്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.അങിനെ സുഖമായുറങ്ങിയ ഒരു രാത്രിയവള്‍ കൊല്ലപെട്ടു.കഥയുടെ അവസാനം വരെ കൊലയാളിയെ പിന്തുടര്‍ന്നു പിടിച്ചു വീണ്ടുമവര്‍ സുഖമായി ഉറങ്ങി.സന്തോഷത്തിന്റെ ആവര്‍ത്തനവിരസതയില്‍ മനം മടുത്തു അവരൊന്നിച്ചാത്മഹത്യ ചെയ്തു.


എപ്പോഴും ഒന്നിക്കുന്നതുകൊണ്ടാകാം അവര്‍ക്കു പരസ്പരം മടുപ്പു തോന്നിതുടങ്ങി.അങ്ങിനെ അവരൊരു തീരുമാനത്തിലെത്തി.അവരിലൊരാള്‍ വേറൊരാളെ കല്യാണം കഴിക്കുകയും മറ്റെയാള്‍ തൂങ്ങിയോ,പുഴയില്‍ ചാടിയോ,വിഷമോ കള്ളൊ കൊടിച്ചോ,ഹൃദയം പൊട്ടിയോ മരിക്കണം.കരാര്‍ പ്രകാരം അവര്‍ ഊഴമിട്ടു മരിച്ചു കൊണ്ടിരുന്നു.പിന്നെ ആരു മരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമായി.രണ്ടു പേരും മരിക്കാന്‍ ഒരുക്കമല്ലായിരുന്നു.അങ്ങിനെ തര്‍ക്കം മൂത്ത് ഇത്രകാലം അറിഞ്ഞില്ലെന്നു നടിച്ച വഞ്ചനയുടെ കഥകള്‍ പരസ്പരം വിളിച്ചു പറഞ്ഞു.ആദ്യത്തെ ഞെട്ടലിനു ശേഷം വഞ്ചന മനുഷ്യ സഹജം എന്നാശ്വസിച്ചവര്‍ കഥതുടര്‍ന്നു.ഇടക്കു വെച്ചവര്‍ പുതിയ കഥപാത്രങ്ങളെ പരിചയപെട്ടു.മടുപ്പൊഴിവാക്കാന്‍ പലപ്പോഴുമവര്‍ തങ്ങളുടെ വേഷങ്ങള്‍ അവരുമായി വെച്ചു മാറി.പിന്നെ എപ്പൊഴോ കഥക്കൊരു ആദ്യംവേണ്ടെന്നതു പോലെ തന്നെ അന്ത്യവും വേണമെന്നില്ലെന്ന തീരുമാനതിലെത്തി.കഥ തുടര്‍ന്നുകൊണ്ടേ ഇരുന്നു...


ജനിക്കാനിരിക്കുന്ന തലമുറകള്‍ അവരോടു രാജകുമാരന്റെയും രാജകുമാരിയുടെയും കഥ ചോദിച്ചു.അവര്‍ കഥ പറയാമെന്നേറ്റു."പണ്ടൊരിടത്തൊരു രാജകുമരനും രാജകുമാരിയും സ്നേഹത്തിലായിരുന്നു..പക്ഷെ രാജകുമാരിയെ ഒരു ദിവസം ഒരു രാക്ഷസന്‍ കട്ടുകൊണ്ടുപോയി...." ഇത്രയും ഒരുമിച്ചു പറഞ്ഞവര്‍ പിന്നെ ഒറ്റകൊറ്റക്കുള്ള ചിന്തകളില്‍ ആണ്ടു പോയി............


"ഏതൊക്കെയോ കടമ്പകള്‍ കടനെന്നെ രക്ഷികാന്‍ അവന്‍ എത്തിയപ്പോള്‍ ഞാന്‍ സന്തോഷിക്കെണ്ടതായിരുന്നു.എങ്കിലും ഈയിടയായിട്ടു അവനൊരിക്കലും വരരുതേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിരുന്നു.അവന്റെ മുദ്രമോതിരം കണ്ടു ഞാന്‍ കരഞ്ഞു പോയതു അവനെ ഓര്‍ത്തല്ലായിരുന്നു.ഒടുവില്‍ രാക്ഷസനെ കൊന്നു അവന്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ എന്റെ ദുഖവും അവനോടു തോന്നിയ ഒടുങ്ങാത്ത ‍ പകയുമൊക്കെ ഞാന്‍ ഒരു പുഞ്ചിരിയില്‍ പൊതിഞ്ഞു തിരിച്ചു നല്‍കി..."


"അവളെ തേടിയുള്ള യാത്രകളില്‍ ശൂര്‍പണഗമാരുടെ ഒന്നും മുലഛേദിക്കരുതെന്നു എനിക്കു നിര്‍ബന്ധം ഉണ്ടായിരുന്നു.അവള്‍ തിരിച്ചു വന്നിട്ടും ഒന്നു സൂചിപിച്ചതല്ലാതെ ഒരു അഗ്നിപരീക്ഷക്കു ഞാന്‍ അവളെ നിര്‍ബന്ധിച്ചില്ല.അവളെന്നെയും കൂട്ടുവിളിച്ചാലോ എന്നു ഞാന്‍ ഭയന്നു.ഭൂമി പിളര്‍ന്നിലെങ്കിലോ.....?"


കഥ തുടരാന്‍ പറ്റാതെ അവര്‍ മുഖത്തോടു മുഖം നോക്കി....പിന്നെ പറഞ്ഞു.."അങിനെ ഒരുപാടുകാലം അവര്‍ സുഖമായി ജീവിച്ചു".എന്നിട്ടു സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു.

Tuesday 4 September 2007

ഒരു വട്ടിന്റെ ഓര്‍മ്മക്കായി

ഒരു അരമണികൂര്‍, കൂടി പോയാല്‍ ഇന്നൊരു ദിവസം, അത്രേം കൂടിയെ ഞാന്‍ ജീവിചിരിക്കൂ എന്നിടക്കിടെ തോന്നുന്നതു ഒരു ശീലമായിരുന്നു ഇടകാലതെന്നിക്കു."ഹോ!!! നല്ലോരു കുട്ടിയായിരുന്നു ആയുസ്സില്ലാതെ പോയി" എന്ന് സകലമാന ജനങ്ങളും ഒന്നിച്ചാത്മഗതം ചെയ്യുന്നതും , എന്റെ ഡയറികള്‍ കണ്ടെടുത്തു സാഹിത്യലോകം "നമ്മളറിയാതെ പോയല്ലൊ ഇങ്ങനൊരു എഴുതുകാരിയെ" എന്നു നെടുവീര്‍പ്പിടുന്നതും,ഞാനറിയാതെ എന്നെ പ്രേമിച്ചിരുന്ന കുറെ പേരു ഹൃദയം നുറുങ്ങി പീസ് പീസ് ആയി നില്‍കുന്നതും സങ്കല്‍പ്പിച്ചു ഞാനൊരു ഒരു സാഡിസ്റ്റായി!!! അപ്പൊ അങ്ങിനെ എങ്ങാനും തീരുവാണെങ്കില്‍ ഇരിക്കട്ടെ coincidence ഇനു ഒരെണ്ണം കൂടിയെന്നു കരുതി കഷ്ടപെട്ടെഴുതിയതു(അതു പിന്നെ അങിനെ അല്ലെ?മഹാന്‍മാരൊക്കെ തങ്ങലുടെ മരണം സൂചിപ്പിക്കുന്ന എന്തെങ്കിലും പറയുകയൊ എഴുതുകയൊ ഒക്കെ ചെയ്തിട്ടുണ്ടത്രെ ഇന്ദിരാഗാന്ധി,പി ഒക്കെ.നമ്മളായിട്ടെന്തിനാ പതിവു തെറ്റികുന്നേ എന്നു കരുതി)


മോക്ഷം

പത്തുകാതമകലെയെനിക്കായി മോക്ഷം
കാത്തുനില്പ്പുണ്ടെന്നറിഞ്ഞാകണം
കീറിപിഞ്ഞിയ മുഖമൂടികളോരൊന്നു
മൊരുകുഴിമാന്തി ഞാന്‍ ഉരിഞ്ഞിട്ടതും
വിങ്ങലും വിതുമ്പലും തേങ്ങലുമൊരുമിച്ചു
വസിച്ച മനസ്സൊരു ചെരുചിരിയില്‍ പൊതിഞ്ഞ്
കര്‍മ്മഭാരങ്ങള്‍ കെട്ടിയ
ഭാണ്ടത്തിലൊളിച്ചു വെച്ചതും.

നാളെയീ വായുവിനെന്‍ ആത്മാവിനെയും
ഭൂമിക്കെന്‍ ഭസ്മത്തേയും പങ്കുവെച്ചെടുക്കാം
ശേഷിചൊരിത്തിരി ചാരമാകാണുന്ന
പുഴയും വഹിചെന്നിരിക്കാം.

മോഹം വിങ്ങിയ മിഴികളേതെങ്കിലും
ഇരുനീര്‍തുള്ളിയും പൊഴിച്ചിരിക്കാം,
മൗനമിരുട്ടിയ ഇടനാഴിയില്‍ രണ്‍ടരി
ത്തിരി വെട്ടം പകര്‍ന്നിരിക്കാം.

ദര്‍ഭമണിഞ്ഞ ചെറുകൈകളെന്നി-
കിത്തിരി എള്ളും പൂവും ജലവും
പ്രാര്‍ത്ഥിച്ചു മോക്ഷം പകര്‍ന്നുനല്‍കും.

Monday 3 September 2007

പുനര്‍വിചാരങ്ങള്‍

നിശബ്ദ നിസ്പന്ദ നീലംബരതിലേക്കെന്റെ
വാതായനങള്‍ ഞാന്‍ തുറന്നു വെച്ചു,
എന്നിട്ടുമെന്തിനേ അടച്ച കിളിവാതിലിന്‍ നേര്‍ത്ത
പഴുതിലൂടീ ലോകമേ,നിന്നെ ഞാന്‍ കാണാന്‍ പഠിച്ചു.


നിലാവിനെ സ്നേഹിച്ച ഞാനിന്നെന്തിനു നിഴലിലൊളിച്ചു,
വീണ്ടുമെന്റെ ജാലകതിലൂടെ ചന്ദ്രനെ തിരഞ്ഞു
സ്വപ്നം പിടഞ്ഞെണീറ്റൊരു രാത്രിയേകാള്‍
വെയിലുദിച്ചൊരു പകലിനേ ഭയന്നു.
താഴ്വാരത്തിന്‍ പച്ചയിലേക്കമാരാന്‍ കൊതിച്ചിട്ടു
മെന്തിനുയരങ്ങളെ പുല്‍കാന്‍ പറന്നു.

ഗതികൂടിയ കാല്‍വെപ്പുകളിലെക്കടര്‍ന്നു
വീണെന്റെ മോഹങ്ങളത്രയും,
പരിചയച്ചിരിയാല്‍ വിളിക്കുമ്പൊഴും,
നഷ്ട സ്വപ്നങ്ങളോര്‍ത്തു പാടുന്ന കവിക്കു
കൂട്ടായ് രണ്ടീരടികള്‍ മൂളി,
അന്യം നടിച്ചു ഞാന്‍ വേഗം നടന്നുപോയി.



ഇത്രക്കാസ്വദിചെങ്ങിനെ മഴനനയുന്നു എന്ന് കാറ്റടി മരത്തെ നോക്കി അസൂയയുടെ നിസ്വാസങ്ങള്‍ ഉതിര്‍ത്തു തീരും മുമ്പേ മറന്നു വെച്ച കുടയെടുക്കാന്‍ അകത്തേക്കൊടിയവള്‍ ഞാന്‍."The more you praise me the more I bless you " എന്ന് ഒരു ദൈവചിത്രത്തിനു കൊടുത്ത caption കണ്ടു ദൈവമെന്നേ രാഷ്ട്രീയകാരനായെ എന്നന്തം വിട്ടുതീരും മുമ്പെ പോയി ഒരു പുഷ്പാഞ്ചലി കഴിപ്പിച്ചതും ഞാന്‍ തന്നെ!!!!
അഛനമ്മമാരുടെ പ്രതീക്ഷതെറ്റിച്ച മക്കളെ പറ്റിയുള്ളൊരു മുഷിഞ്ഞ ചര്‍ച്ചയില്‍ "ഈ അഛനമ്മമാര്‍ക്കു മക്കളുടെ പ്രതീക്ഷക്കൊത്തുയരാന്‍ ശ്രമിച്ചാലെന്താ" എന്ന് തികട്ടി വന്ന ചോദ്യം,വെറുതെ എന്റെ വീട്ടുകാരുടെ പ്രതീക്ഷ തെറ്റിക്കെണ്ടാന്നുകരുതി അപ്പാടെ വിഴുങിയതും ഈ ഞാന്‍ താന്‍!!!!!!അങ്ങിനെ ചില പുനര്‍വിചാരങ്ങള്‍..........അവക്കിതിരി കവിത നല്‍കാന്‍ സഹായിച്ച ഹരിക്കുള്ള നന്ദികൂടെ ഇതില്‍ പോസ്റ്റുന്നു!!