Wednesday 27 February 2008

സ്നേഹക്ഷതം

പലകുറിതുടുത്തും തളിഞ്ഞും
കുങ്കുമംതൂവി വീണ്ടുമിരുണ്ടും
നാളധികം കഴിഞ്ഞുപോയെങ്കിലും
തെന്നിമാറുന്നെന്‍ ദ്രുതമിടിപ്പുകളിന്നും
നിന്‍ നിഴലെങാന്‍ എന്‍വഴിയില്
‍വീണുപോയാല്‍.എന്നിട്ടും...
ഒറ്റക്കലയുന്ന പകല്‍വഴിയിലല്ലെങ്കിലും
കനത്ത നിദ്രയുടെ നാട്ടുവഴിലെന്നും
നിന്നെ കാതിരിക്കാറുണ്ടുഞാന്‍
ലോകമുണരും വരെ.
നിന്‍ നിഴലോളം നിറവില്ലീ
നിലാവിനെന്നാലും അതിന്‍
തണുപ്പില്‍ ഞാന്‍ നിന്റെ
മിഴികളില്‍ മുങ്ങി
നിവരുന്നസുഖമറിയുന്നു.
മഞ്ഞകയറിയ ഓര്‍മ്മതാളിലെവിടെയൊ
മങ്ങിയ മഷിയില്‍ വെറുമൊരു
പേരാണു നിനക്കുഞാനെങ്കിലും
നിന്റെ സ്മൃതിയുടെ ഒരോപിടച്ചിലിലും
ഞാന്‍ മൃതിയോളം ചെന്നു തിരിച്ചു പോരുന്നു....







എനിക്കു പ്രണയം വഴങ്ങില്ലെന്ന,പ്രണയിക്കാതെ പ്രണയമെഴുതാന്‍ കഴിയില്ലെന്ന വെല്ലുവിളിക്കു,ഒരു പ്രണയകവിതയെഴുതുക എന്ന ആശയം തന്ന നന്ദിതയുടെയും ചുള്ളിക്കാടിന്റേയും കവിതകള്‍ക്കു..........വരികളിലും ആശയത്തിലും അവരുദെ സ്വാധീനം വേണ്ടുവോളം ഉണ്ടെന്ന ഏറ്റുപറച്ചിലും ഒപ്പം..